തൃശ്ശൂർ : മണ്ഡലകാല സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ബഹു. ശ്രീഗുരുവായൂരപ്പന് പ്രത്യേക കളഭാഭിഷേകം നിർവഹിക്കും.
ദിവസേന ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന പ്രത്യേക ചടങ്ങാണ് കളഭാട്ടം. മണ്ഡലകാലത്ത് നാൽപത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ് ആചാരപ്രകാരം നടക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് ഈ വിശേഷാൽ കളഭാഭിഷേകം നടത്തപ്പെടുന്നത്.
ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ എന്നിവ പ്രത്യേക അളവിൽ ചേർത്ത് സുഗന്ധപൂരിതമായ കളഭക്കൂട്ട് കീഴ്ശാന്തിമാരാണ് തയ്യാറാക്കുന്നത്. പന്തീരടി പൂജയ്ക്ക് ശേഷം കളഭപൂജ നടത്തി, തുടർന്ന് ശ്രീഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ കളഭക്കൂട്ട് അഭിഷേകം ചെയ്യും. കളഭത്തിൽ ആറാടിനിൽക്കുന്ന ഗുരുവായൂരപ്പനെ അടുത്ത ദിവസം നിർമാല്യംവരെ ഭക്തർക്ക് ദർശിക്കാനാകും.
കളഭാട്ട ദിവസത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ വഴിപാടായി വിളക്കാഘോഷവും നടക്കും. രാവിലെ 10ന് പഞ്ചമദ്ദളകേളി, ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, രാത്രി ചുറ്റുവിളക്ക്, ഇടയ്ക്ക–നാഗസ്വര മേളം, പഞ്ചാരിമേളം എന്നിവയും ക്ഷേത്രത്തിൽ അരങ്ങേറും.




