തിരുവനന്തപുരം: നിർമാണം പൂർത്തിയാകാത്ത ബസുകൾ വ്യാജരേഖകൾ ഉപയോഗിച്ച് കൊല്ലത്ത് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ഫെബ്രുവരിയിൽ കൊല്ലത്ത് രജിസ്റ്റർ ചെയ്ത ബസുകളെ മുഴുവൻ കണ്ടെത്താൻ വിജിലൻസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബസുകളുടെ നിർമാണം പൂർത്തിയായി സംസ്ഥാനത്ത് എത്തിയിട്ടില്ലെന്ന സൂചനയാണിത്.
അന്വേഷണത്തിൽ ബസ് ഉടമകൾ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ബസ് വിറ്റതായി മൊഴി നൽകിയ ഉടമ അത് ആർക്കാണ് കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഉടമസ്ഥാവകാശം മാറ്റിയിട്ടുമില്ല. ബസ് രജിസ്റ്റർ ചെയ്ത ദിവസത്തെ കുറിച്ചും വ്യത്യസ്ത മൊഴികളാണ് ലഭിക്കുന്നത്. അവധിദിവസമായ ഞായറാഴ്ചയാണ് ബസ് എത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.
ഒരു മാസത്തെ സമയം ലഭിച്ചതിനാൽ ബസുകൾ പിന്നീട് സംസ്ഥാനത്ത് എത്തിച്ചാൽ ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോപണം ഉയരുന്നു. രജിസ്ട്രേഷൻ സമയത്ത് ബസിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും പരിശോധന നടന്നിട്ടില്ലെന്നും തെളിഞ്ഞാൽ മാത്രമേ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകൂ. ഇതിനിടെ, ബെംഗളൂരുവിലെ കോച്ച് നിർമ്മാണ കമ്പനിയും അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ നൽകുന്നില്ലെന്നാണ് റിപ്പോർട്ട്.




