ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗറിൽ നാല് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ അച്ഛൻ കൊലപ്പെടുത്തി. കുടുംബ കലഹത്തെ തുടർന്നാണ് ദാരുണ സംഭവം നടന്നത്. കരിംനഗർ റൂറൽ ജൂബിലി നഗർ സ്വദേശിയായ കച്ചു ശ്രീശൈലം മക്കളായ ഗീതാൻഷിയെയും ഗീതാൻവികയെയും കൃഷിയിടത്തിലെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ആറു വർഷം മുമ്പാണ് ശ്രീശൈലം ഭാര്യ മൗനികയെ വിവാഹം കഴിച്ചത്. ആൺകുട്ടികൾ ജനിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉണ്ടായ തർക്കത്തിന് പിന്നാലെ കുട്ടികളെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയ ശ്രീശൈലം, അവരെ കിണറ്റിലേക്ക് തള്ളിയെന്നാണ് പ്രാഥമിക നിഗമനം. തിരച്ചിലിൽ ആദ്യം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു.
കുട്ടികളെ കിണറ്റിൽ തള്ളുന്നതിന് മുമ്പ് വിഷം നൽകിയിരുന്നോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാർ ശ്രീശൈലത്തെ പിടികൂടി മർദിക്കുകയും തുടർന്ന് പൊലീസിന് കൈമാറുകയും ചെയ്തു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവസ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.




