ആലപ്പുഴ: എഫ്സിആർഎ നിയമ ഭേദഗതി തിടുക്കപ്പെട്ട് പാർലമെൻറിലൂടെ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ നീക്കം ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും, പാവപ്പെട്ടവർക്കും പിന്നാക്കവിഭാഗങ്ങൾക്കും ലഭിക്കുന്ന സഹായങ്ങളെയും ഇത് വലിയ തോതിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സേവന സംഘടനകൾ സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ ജനങ്ങൾക്ക് നൽകുന്ന സഹായവും പരിചരണവും തടയുന്ന രീതിയിലേക്കാണ് ഈ ഭേദഗതി നീങ്ങുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇത് വലിയ ആഘാതം ആയിട്ടാണ് മാറുന്നത്. സാമൂഹിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും വിമർശന സ്വരങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഈ നീക്കം.
ജനാധിപത്യത്തിൻറെ ആത്മാവിനും സാമൂഹിക നീതിക്കും വിരുദ്ധമായ ഈ ഭേദഗതി അടിയന്തിരമായി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.




