കോഴിക്കോട്: തൊഴിലിനും ജീവിതത്തിനും മികച്ച സാഹചര്യമൊരുക്കിത്തന്ന കേരളത്തിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിൻ്റെ ചാരിതാർഥ്യത്തിലാണ് ഉത്തർ പ്രദേശിൽനിന്നുള്ള ബിനേഷ് കുമാറും ഭാര്യ സുമനും. നീണ്ട പതിനാറ് വർഷത്തെ കേരള ജീവിതത്തിനിടയിൽ ഇരുവരും ആദ്യമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
കോർപ്പറേഷൻ കൊളത്തറ 44-ാം ഡിവിഷനിലെ റഹ്മാൻ ബസാർ ടി.എം. മദ്രസ ബൂത്തിലാണ് ദമ്പതിമാർ കന്നിവോട്ട് ചെയ്തത്. വോട്ട് ചെയ്തശേഷം ഇരുവരും എൽ.ഡി.എഫ്. സ്ഥാനാർഥി ഇ. ആദം മാലിക്കിനെ നേരിൽക്കണ്ട് നന്ദി അറിയിച്ചാണ് മടങ്ങിയത്.വർഷങ്ങൾ കേരളത്തിൽ ജീവിച്ചിട്ടും വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കുന്നതിനായി ഇവർക്ക് സഹായം നൽകിയത് പ്രദേശത്തെ സാമൂഹ്യ പ്രവർത്തകനായ ആദം മാലിക്കായിരുന്നു. വോട്ട് ചേർപ്പിക്കാൻ സഹായിച്ചയാൾ തന്നെ അപ്രതീക്ഷിതമായി സ്ഥാനാർഥിയായപ്പോൾ ബിനേഷിൻ്റെ സന്തോഷം ഇരട്ടിച്ചു.
യു.പി.യിലെ ബസ്തി ജില്ലക്കാരനായ ബിനേഷ് കുമാർ ഇപ്പോൾ നല്ലളത്ത് അരീക്കാട് 42-ാം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി പി. സന്തോഷ് കുമാറിൻ്റെ ജെ.സി.ബി. ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ഭാര്യയും കുട്ടികളുമൊത്ത് റഹ്മാൻ ബസാറിനടുത്ത് നെടുംകടമ്പ് പറമ്പിൽ സ്വന്തമായി വീടെടുത്ത് താമസിക്കുകയാണ് ഇവർ.വോട്ടെടുപ്പ് സമാധാനപരമായി നടന്നതിലും ബൂത്തുകളിലെ സൗഹാർദപരമായ അന്തരീക്ഷം നേരിൽ കണ്ടതിലും ഇരുവർക്കും ഏറെ സന്തോഷമുണ്ട്. കേരളത്തിലെ ആദ്യവോട്ട് തങ്ങളുടെ ജീവിതത്തിൽ ഒരു പ്രത്യേക അനുഭവമായി മാറിയെന്നും അവർ പറഞ്ഞു.




