തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ‘ലവ് ജിഹാദ്’ പോലെയുള്ള അതിക്രൂരമായ കുറ്റകൃത്യം നടക്കുമ്പോൾ കണ്ണടയ്ക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും സ്ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു.
അടുത്തിടെ മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോൾ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ലെന്നും ശ്രീലേഖ ആരോപിച്ചു. 2021ൽനിന്ന് 2026ൽ എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വർധിച്ചിരിക്കുന്നതെന്നാണ് കണക്ക്. കേരളത്തിൽ അതിനു പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകൾക്കെതിരെ കുറ്റം നടത്തുന്നതു കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടിൽ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാൻ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു.




