കൊച്ചി: തൃശൂരിലെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. അദ്ദേഹത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഉപഹർജി കോടതി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റാണ് ഹർജിക്കാരൻ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങൾ ഉപയോഗിക്കുകയും മതവികാരം ഉണർത്തി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന വാദം കോടതി തള്ളുകയും വിചാരണ തുടരാൻ അനുമതി നൽകുകയും ചെയ്തു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.




