ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് 157 റണ്‍സ് വിജയലക്ഷ്യം. എട്ടാം ഓവറില്‍ 26-4ലേക്ക് തകര്‍ന്നടിഞ്ഞശേഷം അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍റിച്ച് ക്ലാസനും ചേര്‍ന്ന് 62 പന്തില്‍ 116 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 40 പന്തില്‍ 62 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹൈദരാബാദിന്‍റെ ടോപ് സ്കോററായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 33 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഹൈദരാബാദിനെ ഞെട്ടിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ അഭിഷേകിനെ പൂജ്യനായി മടക്കിയ ഷമി തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിനെ കൂടി പുറത്താക്കി. അഭിഷേക് ശര്‍മ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ ട്രാവിസ് ഹെഡ് ഏഴും ക്യാപ്റ്റൻ ഇഷാന്‍ കിഷന്‍ ഒരു റണ്ണുമെടുത്ത് മടങ്ങി.


