ടെഹ്റാൻ: സമാധാന ചർച്ചകളുടെ ഭാഗമായി താത്കാലിക വെടിനിർത്തൽ ഉണ്ടായാലും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വെടിനിർത്തൽ നിർദേശത്തോടൊപ്പം കടലിടുക്ക് തുറക്കണമെന്നും ചർച്ചകളിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാൻ നിലപാട് മാറ്റിയിട്ടില്ല.
45 ദിവസത്തെ വെടിനിർത്തൽ കരാറിനായി യുഎസ്സും ഇറാനും മധ്യസ്ഥരാജ്യങ്ങളും തമ്മിൽ ചർച്ച തുടരുകയാണ്. രണ്ട് ഘട്ടങ്ങളിലായി കരാർ നടപ്പാക്കാനുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്. ആദ്യം താത്കാലിക വെടിനിർത്തൽ നടപ്പാക്കി പിന്നീട് യുദ്ധം അവസാനിപ്പിക്കാൻ സമഗ്ര കരാർ ഉണ്ടാക്കുന്നതാണ് ലക്ഷ്യം. ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു നൽകിയ സമയപരിധി 24 മണിക്കൂർ കൂടി നീട്ടി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൊവ്വാഴ്ച രാത്രി വരെ സമയം നൽകിയതായും അല്ലെങ്കിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട്.
ട്രംപിന്റെ ഭീഷണിക്കു മറുപടിയായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ശക്തമായി പ്രതികരിച്ചു. ഇത്തരം ഭീഷണികൾ അവിവേകമാണെന്നും യുദ്ധക്കുറ്റങ്ങളിലൂടെ ഒന്നും നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.




