ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം വർധിപ്പിച്ചാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് കടലിടുക്ക് ഉപരോധിക്കാനും പുതിയ യുദ്ധമുന്നണികൾ തുറക്കാനും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് മേഖലയിലെ അമേരിക്കൻ നീക്കങ്ങളെ തുടർന്നാണ് ഈ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇടപെടുകയാണെങ്കിൽ അതിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ വക്താക്കൾ പറഞ്ഞു. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ഇറാന്റെ ദ്വീപുകൾ എന്നിവിടങ്ങളിൽ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന നടപടികൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകി.
ചെങ്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ-മന്ദേബ് കടലിടുക്ക്. സൂയസ് കനാൽ വഴിയുള്ള ആഗോള കപ്പൽഗതാഗതത്തിന് നിർണായകമായ ഈ വഴിയിലൂടെ ലോക സമുദ്രവ്യാപാരത്തിന്റെ ഏകദേശം 10–12 ശതമാനം വരെ നടക്കുന്നു. എണ്ണയും എൽഎൻജിയും ഉൾപ്പെടെയുള്ള ഇന്ധനവിതരണത്തിനും ഇത് പ്രധാന മാർഗമാണ്.
ഈ കടലിടുക്ക് തടസ്സപ്പെട്ടാൽ യൂറോപ്പ്, അമേരിക്ക, ഏഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള ചരക്കുനീക്കം ഗുരുതരമായി ബാധിക്കപ്പെടും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും വലിയ തോതിൽ ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന തടസം ആഗോള ഇന്ധനവില ഉയരാൻ കാരണമാകാനിടയുണ്ട്.
മേഖലയിൽ സ്വാധീനം ചെലുത്താൻ യെമനിലെ ഹൂതി വിമതരെ ഉപയോഗിക്കാനാകുമെന്ന് ഇറാൻ സൂചന നൽകി. മുമ്പ് ഗാസാ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടൽ വഴി കപ്പൽഗതാഗതത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിരുന്നു.
ഇസ്രയേൽ–അമേരിക്കൻ സൈനിക നീക്കങ്ങളെ തുടർന്നുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്. ലോകത്തിലെ എണ്ണയും പ്രകൃതിവാതകവും വൻതോതിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗതവും ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകൾ കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.





