ടെൽ അവീവ് : പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, സൈനികക്ഷാമം കാരണം ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) തകർച്ചയുടെ വക്കിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഡിഎഫ് മേധാവി ഈയൽ സാമിർ രംഗത്തെത്തി. സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിലാണ് സൈന്യം നേരിടുന്ന അതീവ ഗുരുതരമായ സാഹചര്യം അദ്ദേഹം വ്യക്തമാക്കിയത്. അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജ്യം വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദീർഘനാളായി തുടരുന്ന യുദ്ധം സൈനികർക്കിടയിൽ കടുത്ത ശാരീരിക-മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൈനികരുടെ എണ്ണത്തിലുണ്ടായ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. പുതിയ നിയമനിർമ്മാണം നടത്തി റിസർവ് ഡ്യൂട്ടി വ്യവസ്ഥകളിലും സൈനിക സേവന കാലാവധിയിലും അടിയന്തര മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം, ഈ യുദ്ധം രാജ്യത്തെ അകത്തുനിന്ന് തന്നെ നശിപ്പിക്കുമെന്നും മിഷനുകൾ പൂർത്തിയാക്കാൻ കഴിയാത്ത വിധം സൈന്യം പിന്നോട്ട് പോകുമെന്നും സാമിർ ചൂണ്ടിക്കാട്ടി.
നിലവിലെ റിസർവ് സംവിധാനം എത്രകാലം മുൻപോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വർഷങ്ങളായി തുടരുന്ന പോരാട്ടം റിസർവ് സൈനികരെ തളർത്തിയിരിക്കുകയാണ്. ഇറാനെതിരെ മിസൈലാക്രമണങ്ങൾ ശക്തമാക്കുന്നതിനിടയിലും, ലബനാനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ പോരാട്ടത്തിലും വെസ്റ്റ് ബാങ്കിലെ സുരക്ഷാ ചുമതലകളിലും ഒരേസമയം സൈന്യത്തെ വിന്യസിക്കേണ്ടി വരുന്നത് ഐഡിഎഫിന് വലിയ ബാധ്യതയാകുന്നു.
യുദ്ധമുഖത്ത് സൈനികർ കൊല്ലപ്പെടുന്നത് തുടരുന്നതും വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം നാല് സൈനികരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളിൽ സൈനികർക്ക് ജീവൻ നഷ്ടമാകുമ്പോൾ, സൈന്യത്തിനുള്ളിൽ തന്നെ അതൃപ്തി പുകയുന്നതായാണ് സൂചനകൾ. യുദ്ധത്തിൽ നിന്ന് യുദ്ധങ്ങളിലേക്ക് കുതിക്കുന്ന സർക്കാർ നയത്തിനെതിരെ സൈനികർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ആയിരത്തിലധികം സാധാരണക്കാർ ലബനാനിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ല ശക്തമായ തിരിച്ചടി തുടങ്ങിയതോടെ ഇസ്രായേൽ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
യുദ്ധം തുടരുന്നതിനൊപ്പം തന്നെ സൈനികരുടെ ക്ഷേമവും എണ്ണവും വർദ്ധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ഇസ്രായേലിന്റെ സുരക്ഷാ കവചം തകരുമെന്ന ഐഡിഎഫ് മേധാവിയുടെ വാക്കുകൾ നെതന്യാഹു സർക്കാരിനെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സൈനിക നിയമങ്ങളിൽ സർക്കാർ എന്ത് മാറ്റം വരുത്തുമെന്നത് നിർണ്ണായകമാണ്.




