കൊല്ലം: കടലും കായലും ടി.എസ്. കനാലും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള മണ്ഡലമാണ് കരുനാഗപ്പള്ളി. ആലപ്പാട്, ഓച്ചിറ, ക്ലാപ്പന, കുലശേഖരപുരം, തൊടിയൂർ, തഴവ പഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയും ഉൾപ്പെടുന്ന ഈ മണ്ഡലം പടിഞ്ഞാറൻ തീരദേശത്തുനിന്ന് ആലപ്പുഴ അതിർത്തിവരെ വ്യാപിച്ചു കിടക്കുന്നു. കുന്നത്തൂർ, ചവറ മണ്ഡലങ്ങളെ വേർതിരിച്ച് പള്ളിക്കലാർ ഒഴുകുന്നതിനാൽ മുഴുവൻ പ്രദേശങ്ങളിലും പ്രചാരണം നടത്തുന്നത് സ്ഥാനാർഥികൾക്ക് വെല്ലുവിളിയാണ്.
എങ്കിലും പ്രചാരണത്തെ ഇത് ബാധിച്ചിട്ടില്ല. സ്ഥാനാർഥികളും പ്രവർത്തകരും പലവട്ടം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട് എത്തി വോട്ട് അഭ്യർഥിച്ചു കഴിഞ്ഞു.
മത്സരരംഗത്ത് യു.ഡി.എഫിനായി നിലവിലെ എം.എൽ.എ സി.ആർ. മഹേഷ്, എൽ.ഡി.എഫിനായി സി.പി.ഐയിലെ എം.എസ്. താര, എൻ.ഡി.എക്കായി ബി.ജെ.പി സ്ഥാനാർഥി വി.എസ്. ജിതിൻദേവ്, എസ്.ഡി.പി.ഐ സ്ഥാനാർഥി ലത്തീഫ്, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായി ട്വിങ്കിൾ പ്രഭാകരൻ എന്നിവർ നിലകൊള്ളുന്നു.
വർഷങ്ങളോളം ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മാറ്റം സംഭവിച്ചു. കോൺഗ്രസിലെ സി.ആർ. മഹേഷ് 29,208 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മണ്ഡലം സ്വന്തമാക്കി. ഇതിന് മുമ്പ് ബി.എം. ഷെരീഫ്, പി.എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻനായർ, സി. ദിവാകരൻ, ആർ. രാമചന്ദ്രൻ തുടങ്ങി നിരവധി സി.പി.ഐ നേതാക്കൾ ഇവിടെ നിന്ന് നിയമസഭയിലെത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മുന്നേറ്റം തുടരുകയായിരുന്നു. എൽ.ഡി.എഫ് ഭരിച്ചിരുന്ന കരുനാഗപ്പള്ളി നഗരസഭ, ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ഓച്ചിറ പഞ്ചായത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചു. ആലപ്പാട് പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമായെങ്കിലും തഴവ, തൊടിയൂർ പഞ്ചായത്തുകൾ എൽ.ഡി.എഫ് നിലനിർത്തി.
ജില്ലാപഞ്ചായത്ത് തലത്തിലും മാറ്റങ്ങൾ പ്രകടമായി. ഓച്ചിറ, കുലശേഖരപുരം ഡിവിഷനുകൾ യു.ഡി.എഫ് സ്വന്തമാക്കിയപ്പോൾ, തൊടിയൂർ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ കനത്ത മത്സരത്തിനാണ് സൂചന നൽകുന്നത്.




