കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങളും വിമാനത്താവളം അടച്ചിരിക്കുന്നത് പരിഗണിച്ച് ബിസിനസ്, ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾക്ക് ഒരു മാസം കൂടി കാലാവധി നീട്ടി നൽകുന്നതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദർശകരും സ്പോൺസർമാരും നിയമപ്രശ്നങ്ങളിൽപ്പെടാതിരിക്കാനാണ് തീരുമാനം.
എല്ലാ വിസിറ്റ് വിസകളും സ്വമേധയാ പുതുക്കപ്പെടുന്നതായും റസിഡൻസ് അഫയേഴ്സ് വകുപ്പിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും സുരക്ഷാ മീഡിയ ഡയറക്ടർ കർണൽ ഉസ്മാൻ അൽ-ഘരീബ് വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് പുതുക്കൽ പ്രാബല്യത്തിൽ വരിക.
ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ എല്ലാ വിസിറ്റ് വിസകൾക്കും ഈ നീട്ടൽ ബാധകമാണ്. ഈ കാലയളവിൽ പിഴകളും ഫീസുകളും പൂര്‍ണമായും ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടാതെ, രാജ്യത്തിന് പുറത്തുള്ള കുവൈത്ത് റെസിഡെൻസിയുള്ളവരിൽ അനുവദിച്ചിരുന്ന അഭാവകാലം കഴിഞ്ഞിട്ടും തിരികെ എത്താൻ കഴിയാത്തവർക്ക് മൂന്ന് മാസത്തെ അധിക അനുമതിയും നൽകും. ഇതും ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും ലഭിക്കുക. സാഹചര്യം വിലയിരുത്തി ഈ കാലാവധി കൂടുതൽ നീട്ടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.




