ലഖ്നൗ: വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതത്തോടെ ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം.
അനാമികയുടെ അമ്മ കാന്തിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനാമികയും നേത്രപാലും കോടതിയെ സമീപിക്കുകയായിരുന്നു.
സദാചാരവും നിയമവും വ്യത്യസ്തമാണെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീയുമായി ഉഭയസമ്മതപ്രകാരമുള്ള ലിവ്-ഇൻ ബന്ധം നിയമപരമായി കുറ്റകരമല്ലെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് നിർദേശിച്ച കോടതി, ഇരുവർക്കും യാതൊരു തരത്തിലുള്ള ഉപദ്രവവും ഉണ്ടാകരുതെന്ന് സ്ത്രീയുടെ കുടുംബത്തോട് നിർദേശിച്ചു. പങ്കാളികളുടെ വീട്ടിൽ എത്തുകയോ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മൂന്നാം കക്ഷികളിലൂടെയോ ബന്ധപ്പെടാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ജെ മുനീർ, തരുൺ സക്സേന എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കുന്നതിനായി ഏപ്രിൽ 8-ലേക്ക് മാറ്റി.
അതേസമയം, നേത്രപാൽ തന്റെ മകളെ വശീകരിച്ചിരിക്കുകയാണെന്നാണ് അനാമികയുടെ അമ്മയുടെ ആരോപണം. ജനുവരി 8-ന് ജയ്തിപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.




