വിശാഖപട്ടണം: കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പോലിപ്പള്ളി മൗനികയെ കൊലപ്പെടുത്തിയ കേസിൽ നാവിക ഉദ്യോഗസ്ഥൻ ചിന്താഡ രവീന്ദ്രയാണ് അറസ്റ്റിലായത്.
35 കാരനായ രവീന്ദ്ര 2021-ൽ ഡേറ്റിംഗ് ആപ്പ് മുഖാന്തരം 29 കാരിയായ മൗനികയെ പരിചയപ്പെട്ടു. ഭാര്യ സ്വന്തം വീട്ടിൽ പോയ സമയത്ത് രവീന്ദ്ര മൗനികയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. കുറച്ചു മണിക്കൂറിനുശേഷം ഇരുവരും വാക്കു തർക്കത്തിലേർപ്പെടുകയും മൗനികയെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ശരീരം വെട്ടിനുറുക്കി ചില ഭാഗങ്ങൾ വിജന സ്ഥലത്ത് ഉപേക്ഷിച്ചു, ബാക്കി ഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു.
രവീന്ദ്ര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മൗനിക 3.5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും ബന്ധം ഭാര്യയോട് തുറന്നു പറയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്നും രവീന്ദ്ര പറഞ്ഞു. മൗനികയുടെ തല കണ്ടെത്താനായിട്ടില്ല. കാണാതായ ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും, കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.




