പട്ന: ബിഹാറിൽ വമ്പൻ രാഷ്ട്രീയ മാറ്റത്തിന് തുടക്കം. മുഖ്യമന്ത്രി നിതീഷ് കുമാർ എംഎൽസി അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ എത്തി നിതീഷ് കുമാറിന്റെ രാജിക്കത്ത് സമർപ്പിച്ചു.
ക്യാബിനറ്റ് മന്ത്രി വിജയ് കുമാർ ചൗധരി രാജിക്കാര്യം സ്ഥിരീകരിച്ചതോടെ നിതീഷ് കുമാറിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. വരും ദിവസങ്ങളിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനവും രാജിവെയ്ക്കുമെന്നാണ് സൂചന. ഇതോടെ ബിഹാർ ഭരണകൂടത്തിൽ വലിയൊരു അധികാര കൈമാറ്റത്തിന് തുടക്കം കുറിക്കുന്ന അപ്രതീക്ഷിത രാഷ്ട്രീയ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിതീഷ് കുമാർ പത്താം തവണ മുഖ്യമന്ത്രി സ്ഥാനമെത്തിയിട്ട് വെറും നാല് മാസത്തിനുള്ളിൽ രാജി നൽകുന്നത് പ്രതിപക്ഷവും ഭരണകക്ഷിയും ഒരുപോലെ ഞെട്ടിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ബിഹാർ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് ഇത് തുടക്കമാകുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ മാർച്ച് 16-നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.




