തിരഞ്ഞെടുപ്പ് ആവേശങ്ങളും പ്രചാരണങ്ങളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അടവുകൾ ഓരോന്ന് മാറ്റി പയറ്റി നോക്കുകയാണ് മുന്നണികൾ. രണ്ടും കല്പിച്ചുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാകും ഇനി കേരളം സാക്ഷ്യം വഹിക്കുക. പ്രചാരണരംഗം ഇനിയുള്ള ദിവസങ്ങളില്‍ കൊഴുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള ദേശീയനേതാക്കളുടെ സാന്നിധ്യവും പ്രചാരണത്തെ കൂടുതല്‍ ചൂടുപിടിപ്പിക്കും. തിരിച്ചു പിടിക്കാനും നിലനിർത്താനും അക്കൗണ്ട് തുറക്കാനും മുന്നണികൾ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജനങ്ങളുടെ മനസും അവർ നിർണയിക്കുന്ന വിധിയും പ്രവചനാതീതമാണ്.
ജമാ അത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും വര്‍ഗീയകക്ഷികള്‍ ആണോ എന്നും അവർ ആര്‍ക്കൊപ്പമാണെന്നുമുള്ളതാണ് മുന്നണി നേതാക്കള്‍ തമ്മിൽ ഇപ്പോഴുള്ള പ്രധാന തര്‍ക്കം. കേരളം പോളിംഗ് ബൂത്തിലേക്ക് അടുക്കുമ്പോൾ എഫ്‌സിആര്‍എ നിയമഭേദഗതി, ജമാ അത്തെ ഇസ്‌ലാമി, എസ്ഡിപിഐ ബന്ധം, ശബരിമല സ്വര്‍ണക്കവര്‍ച്ച, ഡീല്‍ ആരോപണങ്ങള്‍ തുടങ്ങി ആവനാഴിയിലെ ആയുധങ്ങളെല്ലാം ഒന്നുകൂടി മൂർച്ച കൂട്ടി പ്രയോഗിക്കുകയാണ് മുന്നണികള്‍.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ശബരിമല സ്വര്‍ണക്കവര്‍ച്ചയും സിപിഎം- ബിജെപി ബന്ധവും ജനക്ഷേമ ഗാരന്റികളും ഉയര്‍ത്തിക്കാട്ടി മുന്നോട്ടുപോകാനാണു യുഡിഎഫിന്റെ തീരുമാനം. തുടര്‍ഭരണം ഉറപ്പാണെന്നും പത്തു വര്‍ഷം ഭരിച്ച സര്‍ക്കാരിനെതിരെ വലിയതോതില്‍ ഭരണവിരുദ്ധ വികാരം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നുമുള്ള പ്രചാരണമാണ് എല്‍ഡിഎഫ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. പ്രീ പോള്‍ സര്‍വേകളില്‍ 1 മുതല്‍ 5 വരെ സീറ്റുകള്‍ക്കു സാധ്യത പ്രവചിക്കപ്പെട്ടതിന്റെ ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോകാനാണ് എന്‍ഡിഎ ക്യാംപിന്റെ നീക്കം.
ജനങ്ങൾ വിധിഎഴുതുമ്പോൾ ജയം ആർക്കൊപ്പമെന്നത് കണ്ടറിയണം. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചെങ്കൊടി പാറുമോ അതോ നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം യുഡിഫ് അധികാരത്തിൽ വരുമോ എന്നതും പ്രവചനാതീതമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂട്ടിച്ച അക്കൗണ്ട് ഇത്തവണ തുറക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ബിജെപി.



