തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ് എന്നാണ് സതീശന്റെ പുതിയ വിമർശനം. ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നുമാണ് സതീശന്റെ പുതിയ വാദം. ഭാഷാപ്രയോഗത്തിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ആർഎസ്എസിന്റെ പിന്തുണയോടെയാണ് 1977ൽ പിണറായി വിജയൻ എംഎൽഎയായതെന്നും, കോൺഗ്രസിനെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്കെതിരെ ബിജെപി നിരന്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും തന്നെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയെ ബിജെപിയുടെ “ബി ടീം” എന്ന് വിളിക്കാൻ പിണറായി വിജയൻ മാത്രമേ തയ്യാറാവുകയുള്ളുവെന്നും സതീശൻ കൂട്ടിച്ചേർത്തു.


