ന്യൂ ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തനായ കെ. സുധാകരനുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കുടുംബസമേതം ദില്ലിയിലെത്തിയാണ് സുധാകരൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കണ്ടത്.
കേരളത്തിലെ ജനങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ. സുധാകരനെന്നും യഥാർത്ഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലും പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നറായി പ്രഖ്യാപിച്ചതും ശ്രദ്ധേയമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായിരിക്കുമെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.




