കോഴിക്കോട്: ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസം ശക്തമായി. ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാട് നാസർ ഫൈസി കൂടത്തായി തുറന്നടിച്ച് രംഗത്തെത്തി. മുസ്ലിം വനിതകൾ ജനറൽ സീറ്റുകളിൽ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ പിന്തുണയുണ്ടെന്നും നാസർ ഫൈസി വ്യക്തമാക്കി. സ്ത്രീകളെ പൂർണ്ണമായും രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കുന്നത് സമൂഹത്തിൽ പാർട്ടിക്ക് മോശം പ്രതിഛായ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉമർ ഫൈസിയുടെ നിലപാട് തള്ളിക്കളഞ്ഞ നാസർ ഫൈസി, മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. ലീഗിനെതിരായ വിമർശനങ്ങൾ ഗുണപരമായതാകണം എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.




