തൃശൂർ: തെരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി ആർക്കാണ് ബന്ധമെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. അസംബന്ധം പറിയാൻ സതീശന് മടിയില്ല. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത് മുതൽ ആർഎസ്എസ് എന്നെ എങ്ങനെയാണ് കണ്ടതെന്ന് എല്ലാവർക്കും അറിയാം. ഏത് ഘട്ടത്തിലും ആക്രമിക്കുമെന്ന നിലയുണ്ടായി. അവരുടെ പ്രധാന ലക്ഷ്യത്തിൽ ഒന്ന് താൻ ആയിരുന്നു. അന്ന് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് തുറന്നു പറഞ്ഞത് സതീശന്റെ നേതാവായിരുന്ന മുൻ കെപിസിസി പ്രസിഡന്റാണെന്നും അദ്ദേഹം പറഞ്ഞു.
1960 മുതൽ കോൺഗ്രസിന് ആർഎസ്എസുമായി രഹസ്യവും പരസ്യവുമായി ബന്ധമുണ്ട്. എ കെ ജി പാർലമെന്റിൽ മത്സരിക്കുമ്പോൾ കോൺഗ്രസിനും ആർഎസ്എസിനും ഒരേ സ്ഥാനാർഥിയായിരുന്നു. പട്ടാമ്പിയിൽ ഇ എം എസ് മത്സരിക്കുമ്പോൾ ജനസംഘത്തിനൊപ്പമായിരുന്നു കോൺഗ്രസ്. അക്കാലത്തും ഇക്കാലത്തും വർഗീയതയ്ക്കെതിരെ ഉറച്ച നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്.
ഗുരുവായൂരിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷം തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഏതെങ്കിലും ഒരു മതത്തിലുള്ളവർ മാത്രമേ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാവൂ എന്ന് പറയുന്നത് ശരിയല്ല, അത് വിഘടന വാദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.




