ആലപ്പുഴ: സഹോദരൻ ഭുവനേശ്വരൻറെ കൊലപാതകത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി.സുധാകരൻ. ഭുവനേശ്വരനെ നിർബന്ധിച്ച് കോളജിൽ വിട്ടത് സിപിഎമ്മുകാരാണെന്നും കൊല്ലാൻ സാഹചര്യമുണ്ടാക്കിയത് എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തന്റെ ഇത്രയും കാലത്തെ നിലപാട് ഒറ്റയടിക്ക് മാറ്റി പറയുകയാണ് സുധാകരൻ ചെയ്തിരിക്കുന്നത്.
സിപിഎം വിട്ടതിന് പിന്നാലെ നായർ ഗുണ്ടകൾ സഹോദരൻറെ ജീവനെടുത്തന്നാണ് സുധാകരൻറെ ആക്ഷേപം. പന്തളം എൻഎസ്എസ് കോളജിൽ ബി.എ.ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെ 1977 ഡിസംബർ ഏഴിനാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഭുവനേശ്വരൻ കൊല്ലപ്പെട്ടത്. ‘കെഎസ്യു–ഡിഎസ്യു കാപാലികർ കാലിൽ പിടിച്ച് തല തറയിൽ അടിച്ചു മൃഗീയമായി’ കൊന്നുവെന്നായിരുന്നു ജി.സുധാകരൻ തന്നെ 2025 ഡിസംബറിൽ ഭുവനേശ്വരൻറെ രക്തസാക്ഷിത്വ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. അതേസമയം, പത്തുവോട്ടിനായി കള്ളം പറയാൻ ജി.സുധാകരൻ നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.




