മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റോഷനെ കണ്ടെത്താൻ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി ജില്ല വിട്ടിരിക്കാമെന്ന സൂചനയുണ്ട്.
പോലീസിന് ലഭിച്ച തെളിവുകൾ പ്രകാരം, മുഹമ്മദ് റോഷൻ സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ചെയ്തത്.
ആദ്യമായി ഷാൻ ഷാനു എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുസ്ലിം ലീഗ് നൽകിയ പരാതി പ്രകാരം സൈബർ ക്രൈം പോലീസ് കേസ് എടുത്തതിന് ശേഷം ആ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നീട്, സാദിഖലി തങ്ങളുടെ ചില അവ്യക്ത ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് മലപ്പുറം എസ് പിക്ക് പരാതി ലഭിച്ചു.
പോലീസ് വിശദീകരിച്ചതനുസരിച്ച്, ജനുവരി 31ന് മുഹമ്മദ് റോഷൻ സാദിഖലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ച് ചില ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ആവശ്യപ്പെട്ട 15 കോടി നൽകാതിരുന്നതോടെ, ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി പോസ്റ്റുകൾ നടത്തിയതാണെന്നും പൊലീസ് പറയുന്നു.
മുഹമ്മദ് റോഷനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും, ഇയാൾക്കെതിരെ കലാപ ശ്രമം, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.





