മലപ്പുറം: രാജ്യത്തുനിന്നുള്ള എല്ലാ ഹജ്ജ് തീർഥാടകർക്കും സ്മാർട്ട് വാച്ച് നൽകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. തീർഥാടന സമയത്ത് സൗദിയിൽ സഹായം ലഭ്യമാക്കുന്നതിനായാണ് ഈ സംവിധാനം ഒരുക്കുന്നത്. സൗദിയിൽ മാത്രം പ്രവർത്തിക്കുന്ന വാച്ചും ചാർജറും യാത്രയ്ക്കു മുമ്പ് ഹജ്ജ് ക്യാമ്പുകളിൽ വിതരണം ചെയ്യും. സൗദിയിൽ എത്തിയ ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം.
സ്മാർട്ട് വാച്ചിൽ നിരവധി സൗകര്യങ്ങളുണ്ട്. ലൊക്കേഷൻ സംവിധാനം പ്രധാനമാണ്. തീർഥാടകർ വഴി തെറ്റിയാൽ ഇവരെ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും. അടിയന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സഹായം അഭ്യർഥിക്കാനും വാച്ച് ഉപയോഗിക്കാം. കൂടാതെ നമസ്‌കാര സമയങ്ങൾ ഓർമ്മപ്പെടുത്താനും ഹജ്ജ് സംബന്ധമായ നിർദേശങ്ങൾ നൽകാനും വാച്ച് സഹായകരമാണ്.
മുൻപ് തീർഥാടകരെ തിരിച്ചറിയാൻ ലോഹവളയും ക്യു.ആർ. കോഡ് ടാഗുകളും നൽകിയിരുന്നു. ഇപ്പോൾ ഹജ്ജ് സുവിധ ആപ്പും ഉപയോഗത്തിലുണ്ട്. ഈ ആപ്പിലൂടെ യാത്ര, താമസം, നിർദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കും. ഹജ്ജ് നടപടികൾ കൂടുതൽ ലളിതമാക്കുന്നതിനായാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നത്. ഈ വർഷം യാത്രാ തീയതിയും വിമാനവും തിരഞ്ഞെടുക്കാനുള്ള സൗകര്യവും നൽകിയിരുന്നു. ഏകദേശം 35 ശതമാനം തീർഥാടകർ അത് ഉപയോഗിച്ചു.




