പൂനെ: പൂനെയിലെ വഡ്ഗാവ് ഷെരിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ്ക്കളുടെ കൂട്ടം ആക്രമിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്ത് വന്നതോടെ സംഭവത്തിൽ വ്യാപക പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്.
രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിൽ ഒരു കുട്ടി ഓടി രക്ഷപ്പെടുന്നതും മറ്റേ കുട്ടിയെ നായ്ക്കൾ ചേർന്ന് ആക്രമിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ രണ്ട് നാട്ടുകാരാണ് സമയോചിതമായി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തിയത്.തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ സമൂഹത്തിൽ ആശങ്ക ഉയർത്തുന്നതിനിടയിൽ, വിവിധ ഭാഗങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. പാര്പ്പിട കേന്ദ്രങ്ങൾക്കടുത്ത് ഇരിക്കുന്ന നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 11ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ മൃഗസ്നേഹികളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി ഉത്തരവിൽ പിന്നീട് മാറ്റം വരുത്തുകയും, വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം നായ്ക്കളെ അതേ സ്ഥലത്തേക്ക് തിരികെ വിട്ടേക്കാമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചു. കൂടാതെ, പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമലംഘനമായിരിക്കുമെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നായ്ക്കൾക്ക് ഭക്ഷണം നൽകാനായി മുനിസിപ്പാലിറ്റികൾ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.




