ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലെ ഡോമൽ തെഹ്‌സിലിലുള്ള പൊലീസ് സ്റ്റേഷനെയാണ് ആക്രമണം ലക്ഷ്യമിട്ടത്.
വ്യാഴാഴ്ച വൈകുന്നേരം നടന്ന സ്ഫോടനത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. സമീപത്തുള്ള നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചുകയറ്റിയ ശേഷമാണ് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ വെടിവെപ്പും ഉണ്ടായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.




