ന്യൂഡൽഹി: ട്രാൻസ്ജെൻഡറുകളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി നിയമിച്ച സമിതി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശം സംരക്ഷിച്ച് തുല്യാവസരം ഉറപ്പാക്കുന്ന നയം രൂപവത്കരിക്കാൻ ഒക്ടോബറിൽ സുപ്രീംകോടതി നിയമിച്ച സമിതിയാണ് ബില്ലിനെതിരേ രംഗത്തുവന്നത്. ബിൽ പിൻവലിക്കുന്നത് പരിഗണിക്കാനാവശ്യപ്പെട്ട് സമിതി കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന് കത്തയച്ചെന്നാണ് വിവരം.
ഡൽഹി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ആശാ മേനോനാണ് ഏഴംഗസമിതിയുടെ അധ്യക്ഷ. ട്രാൻസ്ജെൻഡർ വ്യക്തികളുടെ നിയമപരമായ അംഗീകാരവുമായി ബന്ധപ്പെട്ട ബിൽ ബുധനാഴ്ചയാണ് പാർലമെന്റ് പാസാക്കിയത്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ നിയമമാകും.
ലൈംഗികസ്വത്വം സ്വയം നിർണയിക്കാനുള്ള ട്രാൻസ്ജെൻഡറുകളുടെ അവകാശം എടുത്തുകളഞ്ഞതാണ് കത്തിൽ സൂചിപ്പിച്ച പ്രധാന ആശങ്കകളിലൊന്ന്. ട്രാൻസ്ജെൻഡറായിരിക്കുന്ന, എന്നാൽ ഇപ്പോൾ നിശ്ചയിച്ച വ്യവസ്ഥകളുടെ പരിധിയിൽവരാത്തവർക്ക് ഔദ്യോഗിക അംഗീകാരം നേടിയെടുക്കൽ ബുദ്ധിമുട്ടാകും.
ചില ശാരീരിക സവിശേഷതകളോടെ ജനിക്കുന്നവരെ, അല്ലെങ്കിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരെ മാത്രമേ പുതിയ നിർവചനത്തിൽ ട്രാൻസ്ജെൻഡറായി പരിഗണിക്കുന്നുള്ളൂ. ലിംഗവ്യക്തിത്വം നിർണയിക്കാനുള്ള ചികിത്സയ്ക്കെത്തുന്നവരുടെ വിവരങ്ങൾ ആശുപത്രികൾ ജില്ലാ ഭരണകൂടവുമായി പങ്കുവെക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാകുമെന്നും ആശങ്കയുണ്ട്. ലൈംഗികസ്വത്വം സ്വയം തിരിച്ചറിയുന്നത് ഒഴിവാക്കുന്നത് ട്രാൻസ്ജെൻഡർ അംഗീകാരത്തിന് സുപ്രീം കോടതി മുൻപ് നിശ്ചയിച്ച തത്ത്വങ്ങൾക്ക് വിരുദ്ധമാകുമെന്നും സമിതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് സമിതി രൂപവത്കരിച്ചത്.




