കാസർകോട്: പൊലീസുകാരുടെ അശ്രദ്ധ മൂലം തന്റെ ആരോഗ്യനില മോശമായതായി സാമൂഹിക പ്രവർത്തക ദയാബായി ആരോപിച്ചു. 2022ൽ കാസർകോട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരത്തിനിടെയാണ് സംഭവം ഉണ്ടായത്.
18 ദിവസം നീണ്ട സമരത്തിനിടെ, ഡോക്ടർമാർ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞിട്ടും പൊലീസുകാർ അത് അവഗണിച്ചുവെന്നാണ് ദയാബായി പറയുന്നത്. അന്ന് അവിടത്തെ ഡിവൈഎസ്പി തന്നെ ബലമായി ആംബുലൻസിലേക്ക് കയറ്റിയതായും അവർ ആരോപിച്ചു. ആംബുലൻസിലേക്ക് എടുത്ത് കയറ്റുന്നതിനിടെ അശ്രദ്ധയായി പെരുമാറിയതിനാൽ തന്റെ ഇടുപ്പെല്ലിന് പരുക്കേറ്റുവെന്നും ദയാബായി പറഞ്ഞു. തുടർന്ന് നടക്കുന്നതിനും ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ അടുത്തിടെ വീണതിനെ തുടർന്ന് എല്ല് പൊട്ടുകയും ചെയ്തു. തുടർന്ന് ഭോപ്പാലിലെ ഫ്രാക്ചർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഇപ്പോൾ ആശാ നികേതൻ ആശുപത്രിയിൽ ചികിത്സയിലാണ്. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു അന്ന് നിരാഹാര സമരം സംഘടിപ്പിച്ചത്.




