തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ രാജകുടുംബം സഹകരിക്കാത്തതായി വിവരം. പൊലീസിന്റെ ചോദ്യം ചെയ്യലിനുശേഷം രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. പൊലീസ് ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് രാജകുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്ന വിവരം പുറത്തുവന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മീഭായി നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു.
2025 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മോഷണം നടന്നതെന്നാണ് സംശയം. എന്നാൽ നാല് മാസം കഴിഞ്ഞാണ് പൊലീസിന് പരാതി ലഭിച്ചത്. ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായ വിവരം മനസിലായത്.
ആഭരണങ്ങൾ കൊട്ടാരത്തിനുള്ളിൽ തന്നെയുണ്ടായിരുന്നവരാണ് എടുത്തതാകാമെന്ന് കരുതി ആദ്യം കുടുംബാംഗങ്ങൾക്കിടയിൽ അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. കൊട്ടാരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ അസാധാരണമായ ഒന്നും കണ്ടെത്താനായില്ല. സംശയാസ്പദമായ വിരലടയാളങ്ങളും ലഭിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ പൗരാണിക ആഭരണ വ്യാപാര സംഘങ്ങളെ കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൊട്ടാരവുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സൈബർ വിഭാഗത്തെയും പൊലീസും നിയോഗിച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണ്.




