ഇന്ത്യയിൽ മാലിന്യ സംസ്കരണ രംഗത്ത് മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ചട്ടങ്ങൾ പ്രകാരം മാലിന്യം ഉത്പാദിപ്പിക്കുന്നവർക്ക് അതിന്റെ സംസ്കരണത്തിലും നേരിട്ടുള്ള ഉത്തരവാദിത്തം ഉണ്ടാകും. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം നിർബന്ധമായും ഉറവിടത്തിൽതന്നെ തരംതിരിക്കണം. മുൻപുണ്ടായിരുന്ന രണ്ട് ബിൻ സംവിധാനത്തിന് പകരം, ഇനി മുതൽ നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമായ മാലിന്യം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേർതിരിക്കൽ നിർബന്ധമാകും.
ഹൗസിങ് സൊസൈറ്റികൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന മേഖലകളിൽ ശേഖരണവും സംസ്കരണവും ഉറപ്പാക്കാനുള്ള നിയമപരമായ ബാധ്യത ഉടമസ്ഥർക്കുണ്ടാകും. മാലിന്യശേഖരണം മുതൽ സംസ്കരണം വരെ ഓരോ ഘട്ടവും കേന്ദ്രീകൃത ഓൺലൈൻ പോർട്ടൽ വഴി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്കും കർശന നിയന്ത്രണങ്ങളാണ് പുതിയ ചട്ടങ്ങൾ നിർദേശിക്കുന്നത്. മീഥെയ്ൻ വാതക ചോർച്ചയും തീപിടുത്തങ്ങളും ഉണ്ടാകുന്ന കേന്ദ്രങ്ങൾ ഒഴിവാക്കുകയും നിലവിലുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയബന്ധിത പദ്ധതികളും നടപ്പിലാക്കുകയും ചെയ്യും.
വ്യവസായ മേഖലയിൽ സിമന്റ് പ്ലാന്റുകളും വേസ്റ്റ്-ടു-എനർജി യൂണിറ്റുകളും ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ (RDF) കൂടുതൽ ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ, മലയോര പ്രദേശങ്ങൾക്കും ദ്വീപുകൾക്കും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
2016-ലെ ചട്ടങ്ങൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉറവിടത്തിൽതന്നെ മാലിന്യം തരംതിരിക്കാനുള്ള അപര്യാപ്ത സംവിധാനങ്ങളും കാരണം കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ശാസ്ത്രീയവും കർശനവുമായ പുതിയ ചട്ടങ്ങൾ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.




