തൃശ്ശൂർ: കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അനിരുദ്ധ് ഇന്ന് രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അനിരുദ്ധിനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷം നടന്ന മിസ്റ്റർ തൃശൂർ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു അനിരുദ്ധ്. സ്ഥിരമായി ജിമ്മിൽ പരിശീലനം നടത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അമ്മ: അനിത. രണ്ട് സഹോദരങ്ങളുണ്ട്. അനിരുദ്ധിന്റെ അപ്രതീക്ഷിത വിയോഗം കായിക ലോകത്തിലും നാട്ടുകാരിലും വലിയ ദുഃഖം സൃഷ്ടിച്ചു.




