ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാക്കിസ്ഥാൻ സെനറ്റ്. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് പ്രമേയത്തിൽ പരാമർശിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്നും അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ അർത്ഥശൂന്യമാണെന്നും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി ജനതക്ക് പാക് പൂർണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ മേഖലയിൽ ഇന്ത്യയുടെ തുടർച്ചയായ ലംഘനങ്ങളെ അപലപിക്കുകയും ചെയ്തു. ഇന്ത്യയുടെ നടപടികൾ ലോകം ശ്രദ്ധിക്കണമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി. സിന്ധു നദീജല കരാർ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്ന് സെഷനിൽ സംസാരിച്ച ഇഷാഖ് ദാർ പറഞ്ഞു. 240 ദശലക്ഷം പാകിസ്താനികൾക്ക് വെള്ളം അത്യന്താപേക്ഷിതമാണെന്നും അത് തടയുന്നത് യുദ്ധനടപടിയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ ആഗോള പ്രതിച്ഛായ തകർക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും എന്നാൽ എല്ലാ മേഖലകളിലും അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






