റിയാദ്: സിറിയൻ പ്രസിഡൻ്റ് അഹ്മദ് അൽ ഷരായെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡ്ന്റ് ഡോണാൾഡ് ട്രംപ്. ഷരായെ ട്രംപ് ‘പോരാളി’ എന്നാണ് വിളിച്ചത്. പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ സിറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മുൻ ഭീകരവാദിയായ ഷരായെ ട്രംപ് പുകഴ്ത്തിയത്.
ഷരാ വളരെ ചുറുചുറുക്കുള്ള, കൊള്ളാവുന്ന ഒരു ചെറുപ്പക്കാരനാണെന്നും, ശക്തമായ ഭൂതകാലമാണ് ഉള്ളത് എന്നുമാണ് ട്രംപ് പറഞ്ഞത്. നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അൽ ഷരാ.
ഭീകര ബന്ധങ്ങൾ വിട്ടെറിഞ്ഞു എന്ന് അവകാശപ്പെട്ട ശേഷം സിറിയയുടെ താത്കാലിക പ്രസിഡന്റ് പദവിയിലേക്ക് വരെ അൽ ഷരാ എത്തിയതോടെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളായി സിറിയയ്ക്ക് മേലുണ്ടായിരുന്ന യുഎസ് ഉപരോധങ്ങൾ ട്രംപ് നേരത്തെ പിൻവലിച്ചിരുന്നു.



