പശ്ചിമേഷ്യയിൽ പുകയുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ ആഗോള വ്യാപാര ഭൂപടത്തിൽ മുൻപെങ്ങുമില്ലാത്ത വിധം കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ ഗൾഫ് രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, കയറ്റുമതിയിൽ 7.4 ശതമാനവും ഇറക്കുമതിയിൽ 6.5 ശതമാനവും കുറവുണ്ടായതായി കാണാം.
ഫെബ്രുവരി 28-ഓടെ ആരംഭിച്ച സംഘർഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനത്തെ ബാധിച്ചതും ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കിയതും ഈ തകർച്ചയ്ക്ക് പ്രധാന കാരണമായി.
ഇന്ത്യയുടെ മുൻനിര വ്യാപാര പങ്കാളികളായ യു.എ.ഐ, സൗദി അറേബ്യ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളിലാണ് ഏറ്റവും വലിയ ഇടിവ് ദൃശ്യമായത്. യു.എ.ഇയിലേക്കുള്ള കയറ്റുമതിയിൽ 61.9 ശതമാനത്തിന്റെ അസാധാരണമായ കുറവുണ്ടായി. അതായത് മുൻപ് ശരാശരി 330 കോടി ഡോളറായിരുന്ന കയറ്റുമതി മാർച്ചിൽ വെറും 130 കോടി ഡോളറിലേക്ക് ചുരുങ്ങി.
അതുപോലെ സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി 45.7 ശതമാനം കുറഞ്ഞ് 50 കോടി ഡോളറായി മാറി. ഇറക്കുമതി മേഖലയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. യു.എ.ഇ, സൗദി അറേബ്യ, ഇറാഖ്, ഖത്തർ എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ 37.3 ശതമാനം മുതൽ 66.3 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. മുൻപ് പ്രതിമാസം ശരാശരി 1,140 കോടി ഡോളറായിരുന്ന ഇറക്കുമതി മാർച്ചിൽ 620 കോടി ഡോളറായി കുത്തനെ താഴ്ന്നു.
ഈ വ്യാപാര തകർച്ച ഇന്ത്യയുടെ ആഗോള വ്യാപാര സ്ഥാനക്രമത്തെയും കാര്യമായി ബാധിച്ചു. മുൻപ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു.എ.ഇ കയറ്റുമതിയിലും ഇറക്കുമതിയിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൗദി അറേബ്യ കയറ്റുമതി സ്ഥാനക്രമത്തിൽ ആറാം സ്ഥാനത്തുനിന്നും ഇരുപതാം സ്ഥാനത്തേക്കും ഇറക്കുമതിയിൽ അഞ്ചിൽ നിന്ന് എട്ടാം സ്ഥാനത്തേക്കും വീണു.
ഇറാഖ് ഏഴാം സ്ഥാനത്തുനിന്നും പതിനാറാം സ്ഥാനത്തേക്കും ഖത്തർ പതിനെട്ടിൽ നിന്ന് ഇരുപതാം സ്ഥാനത്തേക്കും പതിച്ചു. ഇന്ത്യയുടെ ആകെ എണ്ണ-വാതക ഇറക്കുമതിയുടെ 40 ശതമാനവും ബസുമതി അരി പോലുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ പ്രധാന വിപണിയും ഗൾഫ് മേഖലയായതിനാൽ ഈ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമാണ്. ഗൾഫ് രാജ്യങ്ങളെ മാറ്റിനിർത്തി പരിശോധിച്ചാൽ ഇന്ത്യയുടെ ഇറക്കുമതിയിൽ 9.1 ശതമാനം വളർച്ച രേഖപ്പെടുത്തുമായിരുന്നു എന്ന വസ്തുത, നിലവിലെ 6.5 ശതമാനം ഇടിവ് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു. വരും മാസങ്ങളിലെ വിശദമായ കണക്കുകൾ ഈ സംഘർഷം ഇന്ത്യൻ വിപണിയിൽ ഏൽപ്പിച്ച ആഘാതത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തും.


