സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളിന് മുന്നേ നിയമങ്ങള്‍ കര്‍ശനമാക്കി ഫിഫ. കളിയില്‍ സമയം നഷ്ടപ്പെടുത്താനും റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും ശ്രമിച്ചാല്‍ കാത്തിരിക്കുന്നത് കടുത്ത നടപടി. ഫുട്ബോളിന്റെ നിയമനിര്‍മാതാക്കളായ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഇഫാബ്) രൂപം നല്‍കിയ നിയമങ്ങള്‍ ലോകകപ്പ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഫ ചീഫ് റഫറീയിങ് ഓഫിസര്‍ പിയര്‍ല്യൂജി കൊളിന അറിയിച്ചു.
ഇക്കഴിഞ്ഞ ആഫ്രിക്ക നേഷന്‍സ് കപ്പ് ഫൈനലില്‍ തങ്ങള്‍ക്കെതിരെ വിധിച്ച പെനല്‍റ്റിയില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളം വിട്ട സംഭവങ്ങളടക്കം ഒഴിവാക്കാനാണ് പുതിയ നീക്കം.
എതിര്‍ ടീം കളിക്കാരനുമായി സംസാരിക്കുമ്പോള്‍ കൈ ഉപയോഗിച്ചോ ജഴ്സികൊണ്ടോ വാ പൊത്തരുതെന്നും നിര്‍ദേശമുണ്ട്. വംശീയാധിക്ഷേപം വരെ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനം വിടുന്നവര്‍ക്കെതിരെ റെഡ് കാര്‍ഡ് നല്‍കുമെന്നാണ് ഫിഫ പറയുന്നത്. താരങ്ങളെ കളംവിടാന്‍ പ്രേരിപ്പിക്കുന്ന ടീം ഒഫീഷ്യലുകള്‍ക്കും ഈനിയമം ബാധകമാകും.
റഫറി കൈ ഉയര്‍ത്തി അഞ്ചു സെക്കന്‍ഡിനകം ത്രോ എടുത്തില്ലെങ്കില്‍ എതിര്‍ ടീമിന് ത്രോ നല്‍കും. ഗോള്‍കിക്കിലും ഇതേ നിയമമുണ്ട്. സബ്സ്റ്റിറ്റിയൂഷനും വൈകരുതെന്നാണ് ഫിഫ പറയുന്നത്. ബോര്‍ഡ് കാണിച്ച ശേഷം പത്ത് സെക്കന്‍ഡ് മാത്രമാണ് താരങ്ങള്‍ക്ക് മൈതാനം വിടാനുള്ള സമയം. അതിനുള്ളില്‍ പുറത്തുകടന്നില്ലെങ്കില്‍ പകരക്കാരനായി ഇറങ്ങേണ്ട താരത്തിന് ഒരുമിനിറ്റ് കൂടി കാത്തിരുന്ന ശേഷമാണ് മൈതാനത്തിറങ്ങാന്‍ അനുവദിക്കൂ.






