ന്യൂഡൽഹി : കോവിഡ്-19 കേസുകൾ ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിൽ അണുബാധകളിൽ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിനെത്തുടർന്ന്, ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഈ ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ ആണ് ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റീവ് പരിശോധനാ ഫലങ്ങളുടെ വർദ്ധനവിന് പുറമേ, മലിനജല സാമ്പിളുകളിലെ വൈറസിന്റെ സാന്ദ്രതയും വർദ്ധിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിലിൽ സോങ്ങ്ക്രാൻ ഉത്സവത്തിന് ശേഷമാണ് തായ്‌ലൻഡിൽ അണുബാധ വർദ്ധനവ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
സിംഗപ്പൂരിലും ഇതേ സ്ഥിതി തന്നെയാണ് തുടരുന്നത്. LF.7 ,NB.1.8 എന്നിവയാണ് സിംഗപ്പൂരിൽ നിലവിൽ കണ്ടു വരുന്ന പ്രധാന വകഭേദങ്ങൾ. കോവിഡ്-19 ന്റെ ഈ രണ്ട് വകഭേദങ്ങളും JN.1 സ്ട്രെയിനുമായി ബന്ധപ്പെട്ടതാണ്. ഏഷ്യയിലെ മറ്റിടങ്ങളിൽ കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, ഇന്ത്യയിൽ കാര്യമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.






