ന്യൂഡൽഹി : ബിഎസ്പി മേധാവി മായാവതി തന്റെ അനന്തരവനായ ആകാശ് ആനന്ദിനെ പാർട്ടിയുടെ മുഖ്യ ദേശീയ കോർഡിനേറ്ററായി നിയമിച്ചു. ആകാശ് ആനന്ദിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി മാസങ്ങൾക്ക് ശേഷം വീണ്ടും പദവി നൽകി നിയമിക്കുകയായിരുന്നു. ഇന്ന് ഡൽഹിയിലെ ലോധി റോഡിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ നടന്ന ദേശീയതല യോഗത്തിലായിരുന്നു തീരുമാനം .
നേരത്തെ, മാർച്ച് 3 ന്, മായാവതി ആകാശ് ആനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, വെറും നാൽപ്പത് ദിവസങ്ങൾക്ക് ശേഷം,അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തിയതിനെത്തുടർന്ന് അവർ അദ്ദേഹത്തെ വീണ്ടും പാർട്ടിയിൽ ചേർത്തു.
അതേസമയം അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിച്ച് ബിഎസ്പിയുടെ പ്രത്യയശാസ്ത്ര അടിത്തറ ശക്തിപ്പെടുത്തുമെന്ന് പ്രതിക്ഷിക്കുന്നതായും മായാവതി പറഞ്ഞു. ആകാശ് ആനന്ദ് മുമ്പ് ബിഎസ്പിയിൽ ദേശീയ കോർഡിനേറ്റർ സ്ഥാനം വഹിച്ചിരുന്നു, 2023 ൽ മായാവതി അദ്ദേഹത്തെ തന്റെ രാഷ്ട്രീയ പിൻഗാമിയായി നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു വർഷത്തിനുശേഷം, പക്വത പരമായ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി മായാവതി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.






