ബംഗാൾ : ഭീകരതെക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കാൻ ഒരുങ്ങിയ കേന്ദ്രം ഇതിനായി ഏഴ് പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു . പാർട്ടി നോക്കാതെയാണ് ഈ ദൗത്യത്തിനായി ഓരോ നേതാക്കളെയും കേന്ദ്രം തിരഞ്ഞെടുത്തത് . മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നും കേന്ദ്രം ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നു . യുസഫ് പത്താനാണ് ദൗത്യത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് പല കാരണങ്ങളാൽ അത് നഷ്ടപ്പെട്ടിരുന്നു . കൂടാതെ തൃണമൂലിൽ നിന്ന് ഒരാളും പ്രതിനിധി സംഘത്തിന്റെ ഭാഗമാകില്ലെന്നും ടിഎംസി കേന്ദ്രത്തോട് വ്യക്തമാക്കിയിരുന്നു .
എന്നാൽ ഇപ്പോഴിതാ ടിഎംസിയുടെ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ യുസഫ് പത്താന് പകരം നാമനിർദ്ദേശം ചെയ്തിരിക്കുകയാണ് മമത ബാനെർജി. യൂസഫ് പത്താൻ പ്രതിനിധി സംഘത്തിൽ നിന്ന് പിന്മാറിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.”ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ആഗോള പ്രവർത്തനത്തിനുള്ള സർവകക്ഷി പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കാൻ ഞങ്ങളുടെ ചെയർപേഴ്സൺ മമത ബാനർജി നാഷണൽ ജിഎസ് അഭിഷേക് ബാനർജിയെ നാമനിർദ്ദേശം ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി എക്സിൽ കുറിച്ചു.






