മുംബൈ : ദക്ഷിണ മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഒരേ കുടുംബത്തിലെ നാലുപേർ മരണപ്പെട്ട സംഭവം നഗരത്തെയാകെ നടുക്കിയിരിക്കുകയാണ്. ദുരൂഹമായ ഈ കൂട്ടമരണത്തിന് പിന്നാലെ പ്രദേശത്തെ വിപണികളിൽ നിന്ന് തണ്ണിമത്തൻ വിൽപനക്കാർ കൂട്ടത്തോടെ അപ്രത്യക്ഷമായത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നു. പൈധുനി സ്വദേശിയായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസീം, മക്കളായ ആയിഷ, സൈനബ് എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയത്. ആഹാരം കഴിച്ചതിന് തൊട്ടുപിന്നാലെ അതിശക്തമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട നാലുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എല്ലാവരും മരണപ്പെടുകയായിരുന്നു. മരണകാരണം തണ്ണിമത്തനാണെന്ന സംശയം ശക്തമായതോടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഉദ്യോഗസ്ഥർ വിപണിയിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും ഒരിടത്തും തണ്ണിമത്തൻ കണ്ടെത്താനായില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
മരണപ്പെട്ട കുടുംബം തണ്ണിമത്തൻ വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ബന്ധുക്കളോട് അന്വേഷിച്ചെങ്കിലും അവർക്കും കൃത്യമായ വിവരം നൽകാനായില്ല. ഇതോടെയാണ് പ്രദേശത്തെ തണ്ണിമത്തൻ വിൽപനക്കാരെ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. എന്നാൽ ഞായറാഴ്ച മുതൽ വിൽപനക്കാരെല്ലാം കടകൾ അടച്ചു മുങ്ങിയിരിക്കുകയാണ്. വിൽപനക്കാർ ബോധപൂർവ്വം മാറിനിൽക്കുകയാണോ അതോ അധികൃതരുടെ കർശന നടപടി ഭയന്നാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിപണിയിൽ നിന്ന് തണ്ണിമത്തൻ മൊത്തമായി അപ്രത്യക്ഷമായതോടെ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ബിരിയാണിയും തണ്ണിമത്തനും കഴിച്ചതുകൊണ്ട് മാത്രം ഇത്തരമൊരു ദുരന്തം സംഭവിക്കുന്നത് വിചിത്രമാണെന്നും, സാധാരണഗതിയിൽ ഇതുവരെ ഇത്തരം റിപ്പോർട്ടുകൾ ഉണ്ടായിട്ടില്ലെന്നും എഫ്.ഡി.എ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കൂട്ടമരണത്തെത്തുടർന്നുണ്ടായ ഭീതി ദക്ഷിണ മുംബൈയിലെ വിപണികളെ സാരമായി ബാധിച്ചിരിക്കുകയാണ്. ക്രോഫോർഡ് മാർക്കറ്റിലെയും ബൈക്കുല്ലയിലെയും തണ്ണിമത്തൻ വിൽപ്പന ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. നഗരത്തിലെ ജ്യൂസ് സെന്ററുകളിലും തണ്ണിമത്തൻ ജ്യൂസിനായുള്ള ഓർഡറുകൾ 50 ശതമാനത്തോളം കുറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് പരിഭ്രാന്തി വർധിപ്പിക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും, ഒരു കുടുംബം മുഴുവൻ ഒടുങ്ങിയതിന്റെ ഞെട്ടലിലാണ് നഗരവാസികൾ. കുടുംബം കഴിച്ച ഭക്ഷണത്തിന്റെ ബാക്കി ഭാഗങ്ങൾ നിലവിൽ ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം പുറത്തുവന്നാൽ മാത്രമേ മരണത്തിലേക്ക് നയിച്ചത് ഭക്ഷണത്തിലെ വിഷാംശമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് വ്യക്തമാവുകയുള്ളൂ. അതുവരെ വിപണിയിലെ തണ്ണിമത്തൻ പരിശോധനകളും കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടരും.



