മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ യൂഡിഎഫിനെതിരെ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ . വാർത്താസമ്മേളനത്തിലായിരുന്നു യൂഡിഎഫിനെതിരെ പി വി അൻവർ പരസ്യ വിമർശനം നടത്തിയത്. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ പ്രതികരിച്ചു. പേരെടുത്ത് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആയിരുന്നു അൻവറിന്റെ പരാമർശം.
അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ കെ സുധാകരൻ , കെ മുരളീധരൻ, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായി തനിക്ക് ബന്ധപ്പെടുന്നുണ്ടെന്നും അൻവര്‍ വ്യക്തമാക്കി. പ്രധാനമായും തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയാണ് പിവി അൻവര്‍ വ്യക്തമാക്കിയത്.






