ന്യൂഡൽഹി : ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 16 പ്രതിപക്ഷ പാർട്ടികൾ . ഇന്ന് ഡൽഹിയിൽ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ കത്ത് നല്‍കിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ദീപേന്ദ്ര ഹൂഡ, ടിഎംസി നേതാവ് ഡെറക് ഒബ്രയാന്‍, എസ്പിയുടെ രാംഗോപാല്‍ യാദവ്, ആര്‍ജെഡിയുടെ മനോജ് ഝാ, ശിവസേനയുടെ (യുബിടി) സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ രാജ്യത്തെ പ്രധാന മുന്നണികൾ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതേസമയം ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തില്ല.
പക്ഷേ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേകം കത്ത് എഴുതും.ഡിഎംകെ, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഐ(എം), ഐയുഎംഎല്‍, സിപിഐ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ), കേരള കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ(എംഎല്‍) ലിബറേഷന്‍ എന്നിവയും കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.






