കനത്ത മഴയെ തുടർന്ന് മണിപ്പൂരിലുടനീളം ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 56,000-ത്തിലധികം ആളുകൾ ദുരിതത്തിലായതായി റിപ്പോർട്ട്.മഴക്കെടുതിയിൽ കുറഞ്ഞത് 10,477 വീടുകളെങ്കിലും വെള്ളപ്പൊക്കത്തിൽ തകർന്നതായി അധികാരികൾ അറിയിച്ചു . കൂടാതെ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ 2,913 പേരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തുടനീളം 93 മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നാശനഷ്ടങ്ങൾ കൂടുതൽ ദുസ്സഹമായി. ഇംഫാൽ ഈസ്റ്റ് ജില്ലയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
കോങ്ബ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ബാഷിഖോങ്ങിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . അതേസമയം ഈ പ്രദേശത്ത് സംസ്ഥാന സർക്കാർ 57 ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ ഇംഫാലിലെ ഖുരായ്, ഹെയ്ൻഗാങ്, പൊറോംപട്ട്, ഇംഫാൽ ഈസ്റ്റിലെ ചെക്കോൺ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണിപ്പൂരിന് പുറമെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു, കാരണം പേമാരി തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ മരിച്ചവരുടെ എണ്ണം 36 ആയി, മേഖലയിലാകെ 5.5 ലക്ഷത്തിലധികം ആളുകളെ ഇത് ബാധിച്ചു.






