ന്യൂഡൽഹി: സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികളുടെ നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും സമൻസയച്ച് ഡൽഹിയിലെ ആന്റി കോർപ്പറേഷൻ ബ്രാച്ച്. ജൂൺ ആറിനാണ് സത്യേന്ദർ ജെയിനിനോട് ഹാജരാകാൻ എസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 9 നാണ് മനീഷ് സിസോദിയയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി സർക്കാർ സ്‌കൂളുകളിലെ 12,000-ത്തിലധികം ക്ലാസ് മുറികളുടെ നിർമാണത്തിൽ 2,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30-ന് എസിബി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇരുവർക്കും സമൻസ് അയച്ചത്.
മുൻ ആം ആദ്മി സർക്കാരിന്റെ ധനകാര്യ, വിദ്യാഭ്യാസ വകുപ്പുകൾ വഹിച്ചിരുന്ന സിസോദിയയെയും പൊതുമരാമത്ത് വകുപ്പിന്റെയും മറ്റ് മന്ത്രാലയങ്ങളുടെയും ചുമതല വഹിച്ചിരുന്ന ജെയിനിനെയും കേന്ദ്ര വിജിലൻസ് കമ്മീഷൻ ചൂണ്ടിക്കാണിച്ച വീഴ്ചകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2019 ൽ, ഡൽഹിയിലെ മൂന്ന് സോണുകളിലായി ക്ലാസ് മുറികളുടെ നിർമ്മാണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാക്കളായ കപിൽ മിശ്ര, ഹരീഷ് ഖുറാന, നീലകാന്ത് ബക്ഷി എന്നിവർ എസിബിയിൽ പരാതി നൽകിയിരുന്നു.






