ബെംഗളൂരു: ആർസിബിയുടെ വിജയത്തെത്തുടർന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സ്റ്റേഡിയത്തിന്റെ ശേഷി 35,000 ആണെങ്കിലും 3 ലക്ഷത്തിലധികം ആളുകൾ അവിടെയുണ്ടെന്നും ഇദ്ദേഹം വാർത്ത ഏജൻസിയോട് പ്രതികരിച്ചു. ഇത്രയും ജനക്കൂട്ടത്തെ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല… ഈ സംഭവത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു എന്നു ഡി കെ ശിവകുമാർ പറഞ്ഞു.
ബിജെപി സംഭവത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് ആരോപിച്ച അദ്ദേഹം ഭാവിയിൽ ഇതിന് മികച്ച ഒരു പരിഹാരം കണ്ടെത്തുമെന്നും ഉറപ്പ് നൽകി. അപകടത്തെ തുടർന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചതായും മന്ത്രിസഭാ യോഗം ഒഴികെ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചതായും ലോക പരിസ്ഥിതി ദിനം ഉൾപ്പെടെ ഒരു ആഘോഷവും നടത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു . കൂടാതെ പരിക്കേറ്റവർക്ക് സർക്കാർ സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പത്രസമ്മേളനത്തിൽ പറഞ്ഞു. വിഷയം അന്വേഷിക്കാൻ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.





