2001 ൽ തെന്നലയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ട്രാജഡികളിലൊന്നാണെന്ന് എ കെ ആന്റണി. മുൻ ധാരണ പ്രകാരമാണ് മാറ്റിയതെന്നും കൂടുതൽ വിവാദങ്ങൾക്കില്ലെന്നും എ കെ ആൻ്റണി കൂട്ടിച്ചേർത്തു. കൂടാതെ രാഷ്ട്രീയത്തിലെ തൻ്റെ ജ്യേഷ്‌ഠ സഹോദരനായിരുന്നു അദ്ദേഹമെന്നും എല്ലാ രാഷ്ട്രീയ നേതാക്കളെയും ഒരുപോലെ ബഹുമാനിച്ച വ്യക്തിയാണദ്ദേഹമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.
അതേസമയം നഷ്‌ടപ്പെട്ടത് തറവാട്ടിലെ കാരണവരെയെന്നാണ് തെന്നലയുടെ മരണത്തിൽ അനുശോചിച്ച് വിഡി സതീശൻ പറഞ്ഞത് . പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചത് തെന്നലയായിരുന്നുവെന്നും സതീശൻ പറഞ്ഞു. സത്യസന്ധനായ നേതാവാണ് തെന്നലയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അധികാരം ഒരിക്കലും അദ്ദേഹത്തെ ഭ്രമിപ്പിച്ചിട്ടില്ല, അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു അധികാരമെന്നും ചെന്നിത്തല പറഞ്ഞു. തെന്നലയുടെ വിയോഗത്തെ കോൺഗ്രസിന്റെ തീരാ നഷ്ടമെന്ന് പ്രതികരിച്ചു കൊണ്ടായിരുന്നു കെ മുരളീധരൻ എത്തിയത്.






