കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്ക പരിഹാര സർക്കുലർ പുറത്ത്. നിലവിലെ കൂരിയ ജൂലൈ മൂന്നിന് മാറും. അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരും. ഞായറാഴ്ചയും, തിരുനാളുകളിലും ഒരു കുർബാന മാത്രമായിരിക്കും, ഏകീകൃത കുർബാന. വൈദികർക്കെതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിക്കാനും വിമത പക്ഷവും, സീറോ- മലബാർ സഭാ നേതൃത്വവും തമ്മിൽ എഴുതി ഒപ്പിട്ട സർക്കുലറിൽ പറയുന്നുണ്ട്. നിലവിലെ കൂരിയ ജൂലൈ 3ന് മാറുമെന്നും പുതിയ കൂരിയ അന്ന് ചുമതലയേൽക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്. എറണാകുളം – അങ്കമാലി അതിരൂപതയ്ക്കായി 11 തീരുമാനങ്ങളുമെടുത്തതായി സർക്കുലർ പറയുന്നു.
1) അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരും 2) ഞായറാഴ്ച്ചയും, തിരുനാളുകളിലും ഒരു കുർബാന മാത്രം ഏകീകൃത കുർബാന ആയി നടത്തണം 3) അടുത്ത സിനഡ് തീരുമാനം വരെ ജനാഭിമുഖ കുർബാന സാധുവായിരിക്കും 4) നവവൈദികർക്കും ജനാഭിമുഖ കുർബാന ചൊല്ലാം 5) ഇക്കാര്യങ്ങളിൽ മാറ്റം വരുത്തുന്നത് അതിരൂപത കാനോനിക സമിതികളുമായി ആലോചിച്ചതിന് ശേഷം മാത്രം 6) ഏതു തരം കുർബാന അർപ്പണത്തിനും ബേമ്മ ഉപയോഗിക്കണം 7) ഏകീകൃത രീതിയിൽ കുർബാന നടക്കുന്ന പള്ളികളിൽ ജനാഭിമുഖം ഇല്ല 8) വൈദികർക്കെതിരായ അച്ചടക്ക നടപടികൾ അവസാനിപ്പിക്കും 9) സിവിൽ കോടതികളിൽ സഭാ നേതൃത്വം പുതിയ സത്യവാങ്മൂലം നൽകും 10) പുതിയ കൂരിയ അംഗങ്ങളെ ഈ മാസം 28 ന് പ്രഖ്യാപിക്കും എന്നിങ്ങനെയാണ് സർക്കുലറിൽ പറയുന്ന തീരുമാനങ്ങൾ. സിനഡ് അനുകൂലികളിൽ നിന്ന് ആരും പുതിയ കൂരിയായിലേക്ക് ഇല്ലെന്നും തീരുമാനമായിട്ടുണ്ട്. സിഞ്ചെല്ലൂസ് സ്ഥാനത്തേക്ക് മാർ പാംപ്ലാനി നിർദേശിച്ച ഫാ. പോൾ മാടൻ ചുമതല ഏൽക്കില്ലന്ന് അറിയിച്ചു. പുതിയ ആളെ തീരുമാനിക്കുന്നതിൽ തർക്കം തുടരുകയാണ്.






