ആലപ്പുഴ: ജയ്നമ്മ തിരോധനക്കേസിൽ പ്രതി സെബാസ്റ്റ്യനെ ഇന്ന് ഈരാറ്റുപേട്ടയിൽ മൊബൈൽ ഫോൺ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജയ്നമ്മയുടെ മൊബൈൽ ഫോൺ പ്രതി കടയിൽ ചാർജ് ചെയ്യാൻ എത്തിച്ചാതായി കണ്ടെത്തിയിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനു മുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ആലപ്പുഴ പള്ളിപുറത്തെ സെബാസ്റ്റ്യൻ്റെ പുരയിടത്തിൽ നിന്നും ലഭിച്ച അസ്ഥി കഷ്ണങ്ങളുടെ ഡിഎൻഎ പരിശോധന ഫലവും ഈ ആഴ്ച ലഭിക്കൂ.
ജയ്നമ്മയെ കൂടാതെ ബിന്ദു, ആയിഷ എന്നിവരുടെ തിരോധാനത്തിലും ഇയാൾക്ക് പങ്കുള്ളതായാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കൊല നടത്തിയ രീതി, ഇരകളുമായുള്ള പരിചയം എന്നി കാര്യങ്ങൾ ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സീരിയൽ കില്ലറാണ് സെബാസ്റ്റ്യൻ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചേര്‍ത്തലയിലും പരിസരത്തുനിന്നും കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എന്ന വസ്തു വ്യാപാരി നിരവധി സ്ത്രീകളെ കൊന്ന് രഹസ്യമായി മറവു ചെയ്തു എന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ചേര്‍ത്തലയിലും സമീപപ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കാണാതായ സ്ത്രീകളെ കുറിച്ചാണ് പ്രധാനമായിട്ടും അന്വേഷണം നടക്കുന്നത്.




