ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘങ്ങളുടെ രഹസ്യ സംഘം പിടിയിൽ. ബെംഗളൂരുവിൽ, രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് നടന്ന റെയ്ഡുകളിൽ 23 കോടിയിലധികം മൂല്യമുള്ള ലഹരിമരുന്നുകളുമായി അഞ്ചുപേർ പിടിയിലായി. അറസ്റ്റിലായവരിൽ സുഡാൻ സ്വദേശിനിയുമുണ്ട്.
ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) നടത്തിയ മൂന്ന് വ്യത്യസ്ത കേസുകളിലായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ ഗുളികകൾ, ഹഷീഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് എന്നിവ അടങ്ങുന്ന 15 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഇവയിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു കേസിൽ കെ ജി നഗറിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ ലഭിച്ച സംശയാസ്പദമായ പാഴ്സലിനെ തുടർന്നുള്ള പരിശോധനയിലാണ് ഹൈഡ്രോ കഞ്ചാവ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് ഈ ലഹരിമരുന്നു ഇന്ത്യയിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അഞ്ച് പേരും രാജ്യാന്തര ലഹരിവ്യാപാരികളും നഗരത്തിലെ ഇടപാടുകാരുമായി ബന്ധമുള്ള ഇടനിലക്കാരാണെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ ഉപയോഗിച്ച് വിദേശ പോസ്റ്റ് ഓഫിസുകൾ വഴി ലഹരി ഇറക്കുമതി ചെയ്യുകയായിരുന്നു ഇവരുടെ രീതിയെന്ന് കണ്ടെത്തി.






