കോട്ടയം: കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്തമായ മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. പാലാ ആർ.ഡി.ഒ എം. ഉഷാകുമാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
തിരുനാളിന് മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗം വിശദമായി ചർച്ച ചെയ്യുകയും ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പള്ളി പരിസരത്തെ ആറ് റോഡുകൾ ഈ മാസം 22-നകം യാത്രായോഗ്യമാക്കാനും കോഴാ-കുര്യം ഭാഗങ്ങളിലെ വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കാനും പഞ്ചായത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, എം.സി റോഡിൽ സീബ്രാലൈൻ ഉൾപ്പെടെയുള്ള റോഡ് മാർക്കിംഗുകൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.
തിരുനാൾ ദിവസങ്ങളിൽ തീർത്ഥാടകർക്കായി വിപുലമായ ആരോഗ്യ-ഗതാഗത സൗകര്യങ്ങളാണ് ഒരുക്കുന്നത്. താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ഡോക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവും പള്ളിയിലെ മെഡിക്കൽ എയ്ഡ് കേന്ദ്രത്തിൽ മുഴുവൻ സമയവും ലഭ്യമാക്കും. വൈക്കം– പാലാ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകൾ പള്ളിക്കവലയിലെത്തി സർവീസ് നടത്തുമെന്നും തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കാൻ എം.ഡിയോട ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് പരിശോധനകൾ ശക്തമാക്കുന്നതിനൊപ്പം ഫയർഫോഴ്സ് സേവനം ഉറപ്പാക്കാനും ഉത്സവമേഖലയായി പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്. യോഗത്തിൽ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, മീനച്ചിൽ തഹസീൽദാർ ലിറ്റിമോൾ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




