ശ്വാസകോശത്തിലെ നീർക്കെട്ടിനെ സാധാ രോഗമായി കാണരുത്. ഈ അവയവത്തിലെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ജീവന് ഭീഷണിയാകാം. അത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ് ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന രോഗാവസ്ഥ, അഥവാ ശ്വാസകോശത്തിലെ നീർക്കെട്ട്. ഈ വിഷയത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ഡോ. വിനീത നായർ മുന്നറിയിപ്പ് നൽകുന്നു.ശ്വാസകോശത്തിലെ നീർക്കെട്ട് പ്രധാനമായും രണ്ട് രീതിയിലാണ് കണ്ടുവരുന്നത്. ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചാരം നടക്കുന്ന ചെറുഅറകളായ ആൽവിയോളാർ സാക്സുകളിൽ ദ്രാവകം നിറയുന്ന അവസ്ഥയാണ് പൾമണറി എഡീമ (Pulmonary Edema). ഗ്യാസ് എക്സ്ചേഞ്ച് നടക്കുന്ന ഈ അറകളിൽ വെള്ളം കെട്ടിനിൽക്കുന്നത് ശ്വസനത്തെ ഗുരുതരമായി ബാധിക്കുന്നു. ഇതിന് പുറമെ, ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന വിസറൽ പ്ലൂറയും പെറൈറ്റൽ പ്ലൂറയും തമ്മിലുള്ള ഇടവേളയിൽ അമിതമായി ദ്രാവകം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പ്ലൂറൽ എഫ്യൂഷൻ (Pleural Effusion). സാധാരണയായി ശ്വാസകോശത്തിന്റെ വികാസത്തിനും ചുരുങ്ങലിനും സഹായിക്കുന്നതിനായി 10 മുതൽ 15 മില്ലി ലിറ്റർ വരെ ദ്രാവകം മാത്രമേ ഈ പാളികൾക്കിടയിൽ ഉണ്ടാകാറുള്ളു. ഈ അളവ് അതിലധികമാകുമ്പോഴാണ് നീർക്കെട്ടായി കണക്കാക്കുന്നത്.
ശ്വാസകോശത്തിലെ നീർക്കെട്ടിന് കാരണങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം ശ്വാസകോശത്തിനുള്ളിലെ കാരണങ്ങളും ശ്വാസകോശത്തിന് പുറത്തുള്ള കാരണങ്ങളും. ശ്വാസകോശത്തിനുള്ളിലെ കാരണങ്ങളിൽ പ്രധാനമാണ് ന്യൂമോണിയ. ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് മൂലമുണ്ടാകുന്ന ന്യൂമോണിയ കടുത്താൽ ദ്രാവകം അടിഞ്ഞുകൂടുകയും ഇത് പാരാന്യൂമോണിക് എഫ്യൂഷൻ എന്നറിയപ്പെടുകയും ചെയ്യുന്നു. ഇതിന് പുറമെ ക്ഷയരോഗം (ടിബി) ശ്വാസകോശത്തെയോ അതിന്റെ പാളികളെയോ ബാധിക്കുമ്പോഴും നീർക്കെട്ട് രൂപപ്പെടാം. അർബുദരോഗികളിലും ശ്വാസകോശത്തിൽ ദ്രാവകം അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് സാധാരണമാണ്. ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ഇതിന് കാരണമാകുന്നുണ്ട്.
അതേസമയം, ശ്വാസകോശത്തിന് പുറത്തുള്ള അവയവങ്ങളുടെ തകരാറുകളും ഈ അവസ്ഥയ്ക്ക് വഴിവെക്കും. ഹൃദ്രോഗങ്ങൾ പൾമണറി എഡീമയ്ക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. കരൾ രോഗങ്ങൾ, പ്രത്യേകിച്ച് ലിവർ സിറോസിസ്, ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കാൻ ഇടയാക്കും. ഇതിന് പുറമെ വൃക്ക സ്തംഭനം (കിഡ്നി ഫെയില്യൂർ) സംഭവിക്കുമ്പോൾ ദ്രാവക സ്രവണം ശരീരത്തിൽ വർധിച്ച് ശ്വാസകോശത്തെയും ബാധിക്കാം. ശ്വാസകോശത്തിലെ നീർക്കെട്ട് ചികിത്സിക്കപ്പെടാതെ പോയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവാപായത്തിലേക്കും നയിക്കാനിടയുള്ളതിനാൽ, ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ഉടൻ തന്നെ കൃത്യമായ രോഗനിർണ്ണയവും ചികിത്സയും അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






